വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന; എസ്‌ഐആര്‍ തട്ടിപ്പ് ചെറുക്കാന്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: വോട്ടര്‍ പട്ടികയില്‍ നിന്നും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഈ ഗുരുതരമായ നീക്കത്തെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും എന്‍.ഡി.എ സഖ്യകക്ഷികളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. (Akhilesh Yadav asks NDA allies to stand together to combat SIR fraud and BJP’s conspiracy to delete voters)
‘വോട്ടുകള്‍ നീക്കം ചെയ്യാനുള്ള ബി.ജെ.പിയുടെ വന്‍ ഗൂഢാലോചന തുറന്നുകാട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികളും എന്‍.ഡി.എ. സഖ്യകക്ഷികളും പോലും ഒന്നിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ബി.ജെ.പിയെ സഖ്യകക്ഷിയായി കരുതുന്ന പാര്‍ട്ടികളെ അവര്‍ തകര്‍ക്കും. എല്ലാ ജോലിയും നിര്‍ത്തിവെച്ച് എസ്.ഐ.ആര്‍. തട്ടിപ്പിനെ ചെറുക്കാന്‍ ഞങ്ങളുടെ രാജ്യത്തെ ഓരോ പൗരനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’-അഖിലേഷ് പ്രസ്താവനയില്‍ പറഞ്ഞു.
വോട്ടുകള്‍ നീക്കം ചെയ്യാനുള്ള ഈ നീക്കത്തിന് പിന്നാലെ, ഭാവിയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാവകാശങ്ങള്‍ എന്നിവയും ബി.ജെ.പി ലക്ഷ്യമിട്ടേക്കാം എന്ന് അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വോട്ടര്‍പ്പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ‘തേര്‍ഡ് ഓപ്ഷന്‍’ എന്ന പേരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തുകയാണ്.
യോഗ്യരായ വോട്ടര്‍മാരെ ഒന്നാം, രണ്ടാം ഓപ്ഷനുകളില്‍ നിന്നും മൂന്നാം ഓപ്ഷനിലേക്ക് മാറ്റാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ, 2025 ഡിസംബര്‍ ഒന്‍പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഡോക്യുമെന്റുകള്‍ പരിശോധനയ്ക്കായി ഹാജരാക്കാന്‍ നോട്ടീസ് നല്‍കും. ഇതിന്റെ ഫലമായി 2026 ഫെബ്രുവരി 7-ന് പുറത്തിറങ്ങുന്ന അന്തിമ പട്ടികയില്‍ നിന്നും ഭൂരിഭാഗം വോട്ടര്‍മാരുടെയും പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്നും അഖിലേഷ് ആരോപിച്ചു.
കരട് പട്ടികയുടെ പ്രസിദ്ധീകരണം മൂന്ന് മാസത്തേക്ക് നീട്ടിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാരും അവരുടെ സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ചില അഴിമതിക്കാരുമായ അംഗങ്ങളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് സമ്പ്രദായം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.