27/01/2026

അടുത്തത് ഗ്രീന്‍‌ലാന്‍ഡ് എന്ന് സൂചന നല്‍കി യുഎസ് വൃത്തങ്ങള്‍; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്മാര്‍ക്ക്

 അടുത്തത് ഗ്രീന്‍‌ലാന്‍ഡ്  എന്ന് സൂചന നല്‍കി യുഎസ് വൃത്തങ്ങള്‍; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്മാര്‍ക്ക്

വാഷിംഗ്ടണ്‍/കോപ്പന്‍ഹേഗന്‍: വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് വരുന്നത് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ യുഎസ് പതാകയില്‍ പൊതിഞ്ഞ ഗ്രീന്‍ലാന്റ് ഭൂപടം ‘ഉടന്‍’ എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അതേസമയം, ഗ്രീന്‍ലാന്റിനെ യുഎസിന്റെ ഭാഗമാക്കാന്‍ പ്രത്യേക ദൂതനായി ജെഫ് ലാന്‍ഡ്രിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷ കണക്കിലെടുത്ത് ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് അത്യാവശ്യമാണെന്ന നിലപാടിലാണ് ട്രംപ്.

എന്നാല്‍, ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ലെന്നും അത്തരമൊരു നീക്കം അര്‍ത്ഥശൂന്യമാണെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ വ്യക്തമാക്കി.

ട്രംപിന്റെ അധിനിവേശതാല്‍പര്യങ്ങളെ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡും ഒരുപോലെ തള്ളിയിരിക്കുകയാണ്. ‘ഞങ്ങളുടെ രാജ്യം വില്‍പ്പനയ്ക്കുള്ളതല്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളല്ല ഗ്രീന്‍ലാന്റിന്റെ ഭാവി തീരുമാനിക്കുന്നതെന്നും’ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും പരമാധികാരത്തെയും യുഎസ് ബഹുമാനിക്കണമെന്ന് ഡെന്മാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ആര്‍ട്ടിക് മേഖലയിലെ ധാതുസമ്പത്തും തന്ത്രപ്രധാനമായ സ്ഥാനവുമാണ് അമേരിക്കയെ ഗ്രീന്‍ലാന്റിലേക്ക് ആകര്‍ഷിക്കുന്നത്.

Also read: