വാൽപ്പാറ വാഹനാപകടം: ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ വീട്ടിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി ആശുപത്രി വിട്ടു
മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്‌നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അവള്‍ വീട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞയുകയായിരുന്നു.ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 10 പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്.