31/03/2026
[fontresizer_tawhidurrahmandear_widget]

പശ്ചിമേഷ്യയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു

 പശ്ചിമേഷ്യയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴാമത്തെ അമേരിക്കൻ സൈനികനും മരിച്ചു. ഈ മാസം ഒന്നിന് സൗദി അറേബ്യയിൽ യുഎസ് സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനാണ് ശനിയാഴ്ച രാത്രി മരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. ‘ഓപറേഷൻ എപ്പിക് ഫ്യൂറി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സൈനിക നീക്കത്തിനിടെ കൊല്ലപ്പെടുന്ന ഏഴാമത്തെ യുഎസ് സൈനികനാണിത്.

മരിച്ച സൈനികന്റെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അടുത്ത ബന്ധുക്കളെ വിവരമറിയിച്ച് 24 മണിക്കൂറിനുശേഷം മാത്രമേ ഐഡന്റിറ്റി വെളിപ്പെടുത്തുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

യുദ്ധത്തിൽ കൊല്ലപ്പെട്ട മറ്റ് ആറ് സൈനികരുടെ ഭൗതികശരീരങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടെത്തി ആദരമർപ്പിച്ചു. ഡെലവെയറിലെ ഡോവർ എയർഫോഴ്സ് ബേസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. “യുദ്ധത്തിന്റെ ഭാഗമാണിതെങ്കിലും ഇത്തരം നഷ്ടങ്ങൾ വേദനാജനകമാണ്” എന്ന് ചടങ്ങിനിടെ ട്രംപ് പ്രതികരിച്ചു. വരും ദിവസങ്ങളിലും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് കുവൈത്തിലെ കമാൻഡ് സെന്ററിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണ് ആറ് ആർമി റിസർവ് അംഗങ്ങൾ കൊല്ലപ്പെട്ടത്. അയോവ ആസ്ഥാനമായുള്ള 103-ാമത് സസ്റ്റൈൻമെന്റ് കമാൻഡിലെ അംഗങ്ങളായ മേജർ ജെഫ്രി ഒ’ബ്രയൻ, ക്യാപ്റ്റൻ കോഡി ഖോർക്ക് ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഉൾപ്പെടെ ഡസൻ കണക്കിന് ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേലിനും മേഖലയിലെ യുഎസ് താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണം തുടരുകയാണ്.

അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം, ഒരാഴ്ചയ്ക്കിടെ ഇറാനിൽ 1,230 പേരും ലെബനനിൽ 300-ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ തെഹ്‌റാനിലെ എണ്ണ സംഭരണശാലയിലും ബെയ്റൂത്തിലും ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

Also read: