നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ മകന്‍ ഒളിവില്‍
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഇരട്ടക്കൊലപാതകമെന്ന് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ വീടിൻ്റെ പരിസരത്ത് നിന്ന് മനുഷ്യൻ്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. മൃതദേഹം മേരിക്കുട്ടിയുടേയും റെജിയുടേതുമാണോ എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരും.
മേരിയുടെ മകളാണ് അമ്മയേയും സഹോദരനേയും കാണാനില്ല എന്ന് പോലീസിൽ പരാതി നൽകിയത്. മറിയക്കുട്ടിയുടെ മറ്റൊരു മകനായ സജിയെ ഇന്നലെ വൈകീട്ട് മുതല്‍ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ ഇരുവരേയും കൊന്ന് കുഴിച്ചിട്ടശേഷം മുങ്ങിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിയെ കണ്ടെത്താനുള്ള അന്വേഷണം നെടുങ്കണ്ടം പൊലീസ് ഊര്‍ജ്ജിതമാക്കി.സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.