ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമ കേസ്: അഭിഭാഷക വേഷത്തിൽ ഹൈകോടതിയിൽ മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷക വേഷത്തിലെത്തി മമത ബാനർജി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജിയിൽ വാദിക്കാനാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമത എത്തിയത്. മുതിർന്ന അഭിഭാഷകനും എം.പിയുമായ കല്യാൺ ബാനർജി, മകൻ സിർസന്യ ബന്ദോപാധ്യായ എന്നിവരും മമതയ്‌ക്കൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ഹരജി ചീഫ് ജസ്റ്റിസ് എച്ച്.സി സുജോയ് പാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. സിർസന്യ ബന്ദോപാധ്യായയാണ് കേസിൽ ഹരജി സമർപ്പിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മമതയുടെ കോടതിയിലേക്കുള്ള വരവ് ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ കാണുന്നത്. ഭബാനിപൂർ നിയമസഭാ ഫലത്തിനെതിരെ മമത കോടതിയെ സമീപിക്കുമോ എന്ന കാര്യത്തിലും ആകാംക്ഷ നിലനിൽക്കുന്നുണ്ട്. മുൻപ് നന്ദിഗ്രാമിലെ തോൽവിക്ക് പിന്നാലെയും മമത കോടതിയെ സമീപിച്ചിരുന്നു.