17/06/2026
[fontresizer_tawhidurrahmandear_widget]

‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയാൻ പാർട്ടിക്കാരുണ്ടാകും, മകൾക്കെതിരെ വന്നാൽ വിളിക്കരുത്’; സിപിഎമ്മിൽ വിമർശനം

 ‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയാൻ പാർട്ടിക്കാരുണ്ടാകും, മകൾക്കെതിരെ വന്നാൽ വിളിക്കരുത്’; സിപിഎമ്മിൽ വിമർശനം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു മുഖ്യ ഉത്തരവാദി പിണറായി ആണ്. തോറ്റു തൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് ഇനി ആരു കടന്നു വരുമെന്നും അംഗങ്ങൾ ചോദിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി അടിയന്തരമായി പ്രതിപക്ഷ നേതാവ് സ്‌ഥാനം രാജിവയ്ക്കണം. സംസ്‌ഥാന സെൻ്ററും വൻ പരാജയമായി. അതും അഴിച്ചു പണിയണം.

ടിവി കമ്പനിയുടെ പരസ്യം പോലെ പിണറായിയുടെ പടം മാത്രം വച്ചു നാട്ടിൽ മുഴുവൻ ബോർഡ് വച്ചതു ജനങ്ങളെ വെറുപ്പിച്ചു. കാലഹരണപ്പെട്ട പ്രചാരണ തന്ത്രം ഉപദേശിച്ചു കൊടുത്ത ആ പിആർ കമ്പനിയെക്കുറിച്ച് അന്വേഷണം വേണം.

എം.വി ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കാൻ പാടില്ലായിരുന്നു. അതോടെ സഖാക്കൾക്ക് ഈ പാർട്ടിയോടുള്ള വിശ്വാസം നഷ്‌ടപ്പെട്ടു. എം.വി ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ പാർട്ടിക്കാർ പോലും കാണാതായി. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതൃത്വം പരാജയപ്പെട്ടുവെന്നും അംഗങ്ങൾ വിമർശിച്ചു.

Also read: