‘ഗുജറാത്തിലെ നിന്റെ വീട് അവർ ബുൾഡോസർ അയച്ച് തകർക്കും’; പാർലമെന്റിൽ പ്രതിഷേധിച്ച യൂസുഫ് പത്താന് ഭീഷണി; വെളിപ്പെടുത്തൽ
ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 20 തൃണമൂൽ കോൺഗ്രസ് എംപിമാർ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പാളയത്തിലേക്കു ചേക്കാറാൻ തീരുമാനിച്ചിരിക്കുകയാണ്. ബഹറാംപൂരിൽനിന്നുള്ള തൃണമൂൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യൂസുഫ് പത്താനുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സയ്യിദ് റൂഹുല്ല മെഹ്ദി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സഭയ്ക്കുള്ളിൽ ബിജെപിക്കെതിരെ പ്രതിഷേധിച്ച പത്താനെ ഒരു മുസ്‌ലിം എംപി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നാണു വെളിപ്പെടുത്തൽ.
ശീതകാല സമ്മേളനത്തിൽ വോട്ടർപട്ടികയുടെ തീവ്ര പരിശോധന (എസ്‌ഐആർ) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ലോക്സഭയുടെ നടുക്കളത്തിൽ ഇറങ്ങി ശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണു സംഭവം. തൃണമൂൽ കോൺഗ്രസ് എംപിമാരായിരുന്നു പതിവുപോലെ ഈ പ്രക്ഷോഭത്തിന് മുന്നിൽ നിന്നു നയിച്ചിരുന്നത്. എന്നാൽ, ഈ സമയത്ത് സഭയിലെ മറ്റൊരു പ്രമുഖ മുസ്ലിം എംപി നടുത്തളത്തിൽ നിന്നിരുന്ന യൂസുഫ് പത്താന്റെ അടുത്തെത്തി ഒച്ചവെക്കുകയും പ്രതിഷേധത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
‘ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ നിനക്കെന്താണ് വട്ടായോ? എന്തിനാണ് വെറുതെ അവരെ ശത്രുക്കളാക്കുന്നത്? നീ ഇത് തുടർന്നാൽ ഗുജറാത്തിലുള്ള നിന്റെ വീട് അവർ ബുൾഡോസർ വെച്ച് തകർക്കും.’-ഇങ്ങനെയായിരുന്നു എംപിയുടെ മുന്നറിയിപ്പ്.
ഭീഷണി കേട്ടയുടൻ യൂസുഫ് പത്താൻ പെട്ടെന്ന് തന്നെ പ്രതിഷേധത്തിൽനിന്ന് പിന്മാറുകയും സ്വന്തം സീറ്റിലേക്ക് മടങ്ങുകയും ചെയ്തു. പത്താന്റെ മുഖത്തെ ഭാവമാറ്റം കണ്ട് താൻ അദ്ദേഹത്തിന്റെ അടുത്തെത്തി ചോദിച്ചപ്പോഴാണ് ഗുജറാത്തിലെ വീട് അവർ ബുൾഡോസർ വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യം പത്താൻ വെളിപ്പെടുത്തിയത്. ഈ സമയത്ത് അവിടേക്ക് വന്ന തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര ഇതുകേട്ട് കടുത്ത ദേഷ്യത്തിലാവുകയും അത്തരം വാക്കുകൾ കേട്ട് പേടിക്കേണ്ടതില്ലെന്നും തൃണമൂൽ കോൺഗ്രസ് നിനക്ക് പിന്നിലുണ്ടെന്നും ഉറപ്പുനൽകുകയും ചെയ്തതായി സയ്യിദ് റൂഹുല്ല മെഹ്ദി വെളിപ്പെടുത്തി.
‘ഒരു നട്ടെല്ലുമില്ലാത്ത ചതിയൻ’; ഉവൈസിക്കെതിരെ മഹുവ മൊയ്ത്ര
ആഗാ റൂഹുല്ലയുടെ വെളിപ്പെടുത്തലിന് പിന്നാലെ, അന്ന് പത്താനെ ഭീഷണിപ്പെടുത്തിയ ആ ‘മുസ്ലിം എംപി’ അസദുദ്ദീൻ ഉവൈസിയാണെന്ന് വ്യക്തമാക്കി മഹുവ മൊയ്ത്ര തന്നെ രംഗത്തെത്തി. ‘അതെ സർ, അത് അസദുദ്ദീൻ ഉവൈസി തന്നെയായിരുന്നു. അദ്ദേഹം യൂസുഫ് പത്താനെ ഭീഷണിപ്പെടുത്തുന്നത് എനിക്ക് കൃത്യമായി ഓർമയുണ്ട്. ഒരു ധൈര്യവുമില്ലാത്ത, നട്ടെല്ലില്ലാത്ത ഒരു ചതിയന് വേണ്ടി ഞാൻ അന്ന് സഭയിൽ വാദിച്ചതെന്നതിൽ എനിക്ക് ഖേദമുണ്ട്. ഇവൻ ക്രിക്കറ്റ് കമന്ററി പറയാൻ പോകുന്നതായിരുന്നു നല്ലത്. വെറുമൊരു ഭീരു…’-മഹുവ മൊയ്ത്ര വെളിപ്പെടുത്തി.
മഹുവ മൊയ്ത്രയോടും തൃണമൂലിനോടും ഇപ്പോൾ കടുത്ത സഹതാപം തോന്നുന്നുവെന്ന് ആഗാ റൂഹുല്ല കുറിച്ചു. ‘നിങ്ങൾ അവന്റെ സംരക്ഷണത്തിന് ഒപ്പം നിന്നു. പക്ഷേ അവൻ നിങ്ങളുടെ നെഞ്ചിൽ തന്നെ കത്തിയിറക്കി,’-അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് സ്വദേശിയായ യൂസുഫ് പത്താന്റെ കുടുംബത്തിന് അവിടെ വലിയ തോതിലുള്ള സ്വത്തുക്കളുണ്ട്. വഡോദരയിലെ കോർപറേഷൻ ഭൂമി കൈയേറ്റക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽനിന്ന് യൂസുഫ് പത്താന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.