ആർഎസ്എസിനെ വിമർശിച്ച് വീഡിയോ; ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ‘പുതിയ രഹസ്യ നിയമം വല്ലതുമുണ്ടോ’ എന്ന് കോൺഗ്രസ്
ജുൻജുനു: ആർ.എസ്.എസിനെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച 25 കാരനായ കണ്ടൻ്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പൊലീസ്. സംഭവം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. വിയോജിപ്പുകളെ അടിച്ചമർത്താൻ പോലീസ് അതിക്രമം കാണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
“ജുൻജുനു എക്സ്പ്രസ്” എന്ന ഇൻസ്റ്റാഗ്രാം പേജ് കൈകാര്യം ചെയ്യുന്ന നവീൻ ചൗധരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെയും ആർ.എസ്.എസ് ശൈലിയിലുള്ള ശാഖാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മറ്റൊരു കൂട്ടം കുട്ടികളെയും താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹം പങ്കുവെച്ച വീഡിയോ. ഒരു വിഭാഗം കുട്ടികളെ നേട്ടങ്ങളിലേക്കും രാഷ്ട്ര നിർമ്മാണത്തിലേക്കും പ്രോത്സാഹിപ്പിക്കുമ്പോൾ, മറുവിഭാഗത്തെ വിഭജന ചിന്തകളിലേക്കാണ് നയിക്കുന്നത് എന്ന തരത്തിലായിരുന്നു വീഡിയോയിലെ പരാമർശം.
വീഡിയോ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ അത് നീക്കം ചെയ്യാൻ സൈബർ പൊലീസ് തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി ചൗധരി പറയുന്നു. ഞായറാഴ്ച രാവിലെ വൻ പൊലീസ് സംഘം തന്റെ വീട്ടിലെത്തുകയും ഫോൺ പിടിച്ചെടുത്ത ശേഷം തന്നെ കൊണ്ടുപോവുകയുമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നും ഇല്ലാതിരുന്നിട്ടും ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയെന്നും, മണിക്കൂറുകളോളം അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിച്ചുകൊണ്ട് പല കേസുകളിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ചൗധരി ആരോപിക്കുന്നു.
എന്നാൽ പൊലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പൊതുസമാധാനം തകർക്കാനും ഭിന്നത പരത്താനും ശ്രമിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസിന്‍റെ വിശദീകരണം. കരുതൽ തടങ്കൽ നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മർദ്ദനമേറ്റിട്ടില്ലെന്നും സംഭവത്തിൽ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിനെതിരെ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായ ഭാഷയിൽ രംഗത്തെത്തി. ആർ.എസ്.എസിനെ വിമർശിക്കുന്നത് ഇപ്പോൾ ശിക്ഷാർഹമായ കുറ്റമായി മാറിയോ എന്ന് ഗെഹ്‌ലോട്ട് ചോദിച്ചു. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്താനും ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് മറ്റ് മുതിർന്ന പാർട്ടി നേതാക്കളും ആരോപിച്ചു. വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള വലിയൊരു നീക്കത്തിന്റെ ഭാഗമാണിതെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാണിച്ചതോടെ, അഭിപ്രായ സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ വിമർശനങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് രാജസ്ഥാനിൽ വീണ്ടും തുടക്കമായിരിക്കുകയാണ്.