27/01/2026

‘അമേരിക്കയെ യുദ്ധത്തില്‍ ചാടിക്കാനുള്ള ഇസ്രയേല്‍ കെണിയാണിത്; ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുത്’-ട്രംപിനോട് ഇറാന്‍

 ‘അമേരിക്കയെ യുദ്ധത്തില്‍ ചാടിക്കാനുള്ള ഇസ്രയേല്‍ കെണിയാണിത്; ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുത്’-ട്രംപിനോട് ഇറാന്‍

ഡൊണാള്‍ഡ് ട്രംപ്, അബ്ബാസ് അരാഗ്ചി

തെഹ്റാന്‍: ഇറാനില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, അമേരിക്കയെ ഇറാനെതിരെ തിരിക്കാനുള്ള കെണിയായിരുന്നു ഇതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി സ്ഥിതിഗതികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേല്‍ തന്ത്രത്തില്‍ വീണ് കഴിഞ്ഞ ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അരാഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടു.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രയേലിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടത് ഇസ്രയേലിന്റെ ഏജന്റുമാരാണെന്ന് അരാഗ്ചി ആരോപിച്ചു. സാധാരണക്കാരെയും പോലീസിനെയും വധിക്കുന്നതിലൂടെ മരണസംഖ്യ ഉയര്‍ത്തിക്കാട്ടാനും, അത് വഴി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമ്മര്‍ദത്തിലാക്കി ഇറാനെതിരെ യുദ്ധം പ്രഖ്യാപിക്കാനുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ഇസ്രയേല്‍ ഒരുക്കുന്ന കെണിയില്‍ അമേരിക്ക വീഴരുത്. തങ്ങള്‍ക്ക് വേണ്ടി അമേരിക്കയെക്കൊണ്ട് യുദ്ധം ചെയ്യിക്കാനാണ് ഇസ്രയേല്‍ എപ്പോഴും ശ്രമിക്കുന്നത്. ജൂണില്‍ ഇസ്രയേലിന്റെ പ്രേരണയില്‍ നടത്തിയ ആക്രമണം വലിയ അബദ്ധമായതാണ്’-അരാഗ്ചി ഓര്‍മിപ്പിച്ചു.

കലാപകാരികളെ നേരിട്ട് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണ്. അതേസമയം, പ്രക്ഷോഭകരെ കൂട്ടത്തോടെ വധിക്കാന്‍ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അക്രമത്തിന് പിന്നിലെ വിദേശ കരങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാണെന്നും അദ്ദേഹം അറിയിച്ചു.

Also read: