18 വർഷം പഴക്കമുള്ള വഞ്ചനാക്കേസ് തള്ളി; മോഹൻലാലും ആന്റണി പെരുമ്പാവൂരും കുറ്റവിമുക്തർ
കോഴിക്കോട്: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ നടൻ മോഹൻലാലിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും കോടതി കുറ്റവിമുക്തരാക്കി. ഏകദേശം 18 വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് കോടതി കേസ് തള്ളിയത്. സംവിധായകനും അഭിഭാഷകനുമായിരുന്ന പരേതനായ കെ.എ ദേവരാജൻ ഫയൽ ചെയ്ത ക്രിമിനൽ റിവിഷൻ ഹർജിയാണ് ജഡ്ജി ജന്നീസ് സ്റ്റീഫൻ നിരസിച്ചത്.
2007ൽ ‘സ്വപ്നമാളിക’ എന്ന സിനിമയുടെ നിർമ്മാണത്തിനായി 30 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചായിരുന്നു ദേവരാജൻ കോടതിയെ സമീപിച്ചത്. എന്നാൽ കേസിനാസ്പദമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നിരീക്ഷിച്ച കോടതി, നേരത്തെയുള്ള കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു. ഹർജി പരിഗണനയിലിരിക്കെ കഴിഞ്ഞ വർഷം ഏപ്രിൽ 15ന് പരാതിക്കാരനായ ദേവരാജൻ അന്തരിച്ചിരുന്നു.
ദീർഘകാലം നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ കുറ്റാരോപണങ്ങളിൽ വസ്തുതയില്ലെന്ന് കണ്ടെത്തിയാണ് താരത്തിനും നിർമ്മാതാവിനും കോടതി ആശ്വാസകരമായ വിധി പ്രസ്താവിച്ചത്.