‘സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണം; യുദ്ധസാഹചര്യം മാറിയാൽ എണ്ണക്കമ്പനികളോട് വില കുറയ്ക്കാൻ ആവശ്യപ്പെടും’: സുരേഷ് ഗോപി
തൃശൂർ: ജനജീവിതം ദുസ്സഹമാകുന്ന രീതിയിൽ പെട്രോൾ വില വർധിക്കുമ്പോൾ നികുതി കുറയ്ക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ മാറി ക്രൂഡ് ഓയിൽ വില കുറയുന്ന മുറയ്ക്ക്, ഇന്ധനവില കുറയ്ക്കാൻ എണ്ണ കമ്പനികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.
ലോകത്തെ നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ധനവിലയുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട സ്ഥിതിയിലാണ്. മുൻപ് വില വർധിച്ച ഘട്ടത്തിൽ കേന്ദ്രസർക്കാർ നികുതി പിരിക്കാതെ, അത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാത്ത വിധം ഓയിൽ കമ്പനികൾക്ക് നൽകി പരിഹരിക്കുകയാണ് ചെയ്തത്. എന്നാൽ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വർധിച്ച തുകയുടെ നികുതി പിരിക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറായിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
പ്രതിസന്ധികൾ മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളുമായി ഒപ്പുവെച്ച കരാറുകൾ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹത്തിന്റെ വിദേശയാത്രകൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ളതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.