‘വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ; മകൻ സംഘപരിവാറിനൊപ്പം, ഭാര്യ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു’: പി ജയരാജൻ
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ രംഗത്ത്. നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു.ഭാര്യ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റായിപ്പോയെന്നും തളിപ്പറമ്പിൽ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജാഗ്രത വേണമായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും പ്രായോഗിക തിരുത്തൽ നടപടികൾ പിന്നീട് നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.