01/08/2026
[fontresizer_tawhidurrahmandear_widget]

ഗസ്സയ്ക്ക് സഹായം; അയർലൻഡ് പ്രസിഡന്റിന്റെ സഹോദരിയെ കസ്റ്റഡിയിലെടുത്ത് ഇസ്രയേൽ, ഫ്രീഡ ഫ്‌ലോട്ടില കപ്പൽ പിടിച്ചെടുത്തു | Ireland President’s Sister Detained

 ഗസ്സയ്ക്ക് സഹായം; അയർലൻഡ് പ്രസിഡന്റിന്റെ സഹോദരിയെ കസ്റ്റഡിയിലെടുത്ത് ഇസ്രയേൽ, ഫ്രീഡ ഫ്‌ലോട്ടില കപ്പൽ പിടിച്ചെടുത്തു | Ireland President’s Sister Detained

ഡബ്ലിൻ: ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് തടഞ്ഞു(Gaza Aid Mission: Ireland President’s Sister Detained as Israel Seizes Freedom Flotilla). കപ്പലിലുണ്ടായിരുന്ന, അയർലൻഡ് പ്രസിഡന്റ് കാതറിൻ കോണലിയുടെ സഹോദരി ഡോ. മാർഗരറ്റ് കോണലി ഉൾപ്പെടെ പന്ത്രണ്ടോളം ഐറിഷ് പൗരന്മാരെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തതായി കപ്പൽ വ്യൂഹത്തിന്റെ സംഘാടകർ അറിയിച്ചു.

ഗസ്സയിലേക്ക് അത്യാവശ്യ മരുന്നുകളും ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ട ‘ഗ്ലോബൽ സുമുദ് ഫ്‌ലോട്ടില’ എന്ന കപ്പൽ വ്യൂഹത്തിന് നേരെയാണ് ഇസ്രയേൽ നാവികസേനയുടെ നടപടിയുണ്ടായത്. സൈപ്രസ് തീരത്തുനിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചായിരുന്നു ഇസ്രയേൽ സൈന്യം കപ്പലുകൾ വളഞ്ഞതും ബോർഡിങ് നടത്തിയതും. ആകെ 60 ഓളം ബോട്ടുകൾ അടങ്ങുന്നതായിരുന്നു ഈ വലിയ കപ്പൽ വ്യൂഹം. ഇതിൽ 41ഓളം ബോട്ടുകൾ ഇസ്രായേൽ ഇതിനകം തടഞ്ഞുവെച്ചതായും പത്തോളം ബോട്ടുകൾ ഇപ്പോഴും ഗസ്സ ലക്ഷ്യമാക്കി യാത്ര തുടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ഡോ. മാർഗരറ്റ് കോണലി റെക്കോർഡ് ചെയ്ത് പുറത്തുവിട്ട വീഡിയോ സന്ദേശം സംഘാടകർ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ, അതിനർത്ഥം ഇസ്രയേൽ അധിനിവേശ സേന എന്നെ ബോട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി ജയിലിൽ അടച്ചിരിക്കുന്നു എന്നാണ്. ഒരു അമ്മയെന്ന നിലയിലും ഡോക്ടറെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഗസ്സയിലെ ജനങ്ങൾക്ക് മെഡിക്കൽ സഹായം എത്തിക്കേണ്ടത് എന്റെ കടമയായി ഞാൻ കരുതുന്നു,’ മാർഗരറ്റ് വീഡിയോയിൽ പറയുന്നു.

ലണ്ടൻ സന്ദർശനത്തിനിടയിലാണ് അയർലൻഡ് പ്രസിഡന്റ് കാതറിൻ കോണലി തന്റെ സഹോദരിയുടെ അറസ്റ്റ് വാർത്ത അറിയുന്നത്. ‘എന്റെ സഹോദരിയെക്കുറിച്ച് ഓർത്ത് എനിക്ക് വലിയ അഭിമാനമുണ്ട്, ഒപ്പം തന്നെ അവളുടെയും ഒപ്പമുള്ളവരുടെയും സുരക്ഷയിൽ കടുത്ത ആശങ്കയുമുണ്ട്,’ ഐറിഷ് പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് നടന്ന ഈ സംഭവം തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ രംഗത്തെത്തി. അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് വിദേശ പൗരന്മാരെ തടഞ്ഞുവെച്ച ഇസ്രയേലിന്റെ നടപടി തട്ടിക്കൊണ്ടുപോകലിന് തുല്യമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. കസ്റ്റഡിയിലുള്ള എല്ലാ ഐറിഷ് പൗരന്മാരെയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിഷയം യൂറോപ്യൻ യൂണിയന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അയർലൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി സൈമൺ ഹാരിസും കുറ്റപ്പെടുത്തി. നിലവിൽ അയർലൻഡ് വിദേശകാര്യ മന്ത്രാലയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Also read: