‘പാർട്ടിക്കുള്ളിലെ പൊളിറ്റിക്കൽ ക്രിമിനലുകളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു; അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും ‘- ജി. സുധാകരൻ
ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ജി. സുധാകരൻ. അതേസമയം, യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നോ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയെന്നോ ഉള്ള പ്രചാരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ സന്ദർശിക്കാൻ പാർട്ടി നേതാക്കൾ പ്രത്യേക ‘ദൗത്യവുമായി’ വന്നുവെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.
ആരും നിർബന്ധിച്ചിട്ടല്ല താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതെന്ന് വ്യക്തമാക്കിയ സുധാകരൻ, പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ ആശയങ്ങളെ തള്ളിപ്പറയാനോ താനില്ല. എന്നാൽ, രാഷ്ട്രീയ രംഗത്തുണ്ടായ മൂല്യച്യുതിയെയും വ്യക്തിഹത്യയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
“പാർട്ടിക്കുള്ളിലെ പൊളിറ്റിക്കൽ ക്രിമിനലുകളെ ഉപയോഗിച്ച് തന്നെയും കുടുംബത്തെയും വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടന്നു. ഇതിനെതിരെ പാർട്ടി കമ്മിറ്റികൾ പ്രതികരിച്ചില്ല എന്നത് ഖേദകരമാണ്. പൊതുപ്രവർത്തകർ ആഡംബരമില്ലാത്ത ജീവിതം നയിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്,” സുധാകരൻ കൂട്ടിച്ചേർത്തു. നിലവിൽ ഒരു മുന്നണിയിലും ചേരാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഇപ്പോൾ നടക്കുന്നത് വെറും മാധ്യമസൃഷ്ടിയായ പ്രചാരണങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.