കൂടിക്കാഴ്ചയ്ക്ക് നിൽക്കാതെ ചെന്നിത്തല; വി. ഡി. സതീശൻ എത്തും മുമ്പേ വീട്ടിൽ നിന്നിറങ്ങി
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല പക്ഷത്തിന് അതൃപ്തി പുകയുന്നതായി സൂചന. വി.ഡി. സതീശൻ സന്ദർശിക്കാനെത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല സ്വന്തം വീട്ടിൽ നിന്നിറങ്ങി. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും, ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല പെട്ടെന്ന് പുറത്തേക്ക് പോവുകയായിരുന്നു. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചു.
അതേസമയം, നിയുക്ത നേതാവ് വി.ഡി. സതീശനെ കാണാൻ എം.എൽ.എമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, എം.കെ. രാഘവൻ, ടി. സിദ്ധിഖ്, റോജി എം. ജോൺ, സനീഷ് കുമാർ ജോസഫ്, സേനാപതി വേണു തുടങ്ങിയവർ സതീശനെ നേരിട്ട് കണ്ട് ചർച്ച നടത്തി. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന പ്രമുഖ നേതാക്കളും സതീശനുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.
നേരത്തെ, മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് എല്ലാവിധ ആശംസകളും നേരുന്നതായി ഗുരുവായൂരിൽ വെച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“കോൺഗ്രസ് ഹൈകമാൻഡ് എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെയും യു.ഡി.എഫ് പ്രവർത്തകരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുകയാണ്. 10 വർഷക്കാലത്തെ ഇടതുമുന്നണി ഭരണത്തിൽനിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് ഉള്ളത്. ആ ഗവൺമെന്റിന് ജനങ്ങളുടെ പരിപൂർണമായ പിന്തുണ ഉണ്ടാകണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു” – ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിലേക്ക് വരണമെന്നും അദ്ദേഹത്തെ പോലെ പരിചയസമ്പന്നനായ ഒരാൾ കാബിനറ്റിൽ ആവശ്യമാണെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് ഹൈകമാൻഡും രമേശ് ചെന്നിത്തലയും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും, രമേശ് എല്ലാ കാലത്തും ഹൈകമാൻഡിന്റെ നിലപാടുകളെ അംഗീകരിക്കുകയും അച്ചടക്കമുള്ള കോൺഗ്രസുകാരനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായതിനാൽ പാർട്ടി നിർദേശങ്ങൾ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.